കൊലയാളി തിമിംഗലമാണ്, പക്ഷേ 'വിക്കി' സ്നേഹത്തോടെ പറയും 'ഹലോ'
- കൊലയാളി തിമിംഗല വിഭാഗത്തില്‍പ്പെടുന്ന വിക്കിയാണ് താരം
- വിക്കിയുടെ ശബ്ദം മനുഷ്യ ശബ്ദത്തിന് സമാനമെന്ന് ഗവേഷകര്‍
പാരിസ്: തിമിംഗലങ്ങളെ ഇണക്കിയെടുത്ത് പ്രകടനങ്ങൾ നടത്താൻ മിടുക്കരാണ് ഫ്രാൻസിലെ എന്‍റിബ്സിലെ പരിശീലകർ. വെള്ളത്തിലെ അഭ്യാസപ്രകടനം മാത്രമല്ല സംസാരിക്കാനും കഴിവുണ്ടെന്ന് തെളിയിച്ച് കഴിഞ്ഞു ഇവിടെയുള്ള മിടുക്കരായ പരിശീലകരുടെ തിമിംഗലങ്ങൾ. പതിനാല് വയസ് പ്രായമുള്ള കൊലയാളി തിമിംഗല വിഭാഗത്തിൽ പെടുന്ന പെൺ തിമിംഗലമാണ് വിക്കി.ഫ്രാൻസിലെ എന്‍റിബ്സിലാണ് വിക്കി ഇപ്പോഴുള്ളത്. 'ഹലോ', 'ബൈ' എന്നീ വാക്കുകളും തന്‍റെ ട്രെയിനർ എമിയുടെ പേരുമാണ് വിക്കി ഇതുവരെ സംസാരിച്ച വാക്കുകൾ.
ഒന്നു മുതൽ മൂന്നു വരെ എണ്ണാനും വിക്കിക്ക് കഴിവുണ്ട്.ശാസ്ത്രഞ്ജർ വിക്കിയുടെ സംഭാഷണം റെക്കോഡ് ചെ്തു കഴിഞ്ഞു.തിമിംഗലത്തിന്‍റെ സംസാരം മനുഷ്യ ശബ്ദത്തിന് സമാനമാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു കഴിഞ്ഞു.കൂടുതൽ പരിശീലനം നൽകിയാൽ ഇംഗ്ലീഷിൽ ഒരു പാട്ടു പാടാനും വിക്കി തയ്യാറായേക്കുമെന്നാണ് ഫ്രാൻസിലെ ഗവേഷകരുടെ വാദം. ചെറു പ്രായത്തിൽ എന്‍റിബ്സിലെത്തിയ വിക്കി പെട്ടന്നു തന്നെ ഇണക്കം കാട്ടിയിരുന്നവെന്ന് പരിശീലക എമി പറഞ്ഞു. ആദ്യമാദ്യം എമി പറയുന്നത് വിക്കി തനിയെ ഏറ്റു പറയാൻ തുടങ്ങി. പിന്നീട് കരയിലേക്ക് അടുത്തു വരുന്ന സമയത്ത് ഹലോയും ബൈയുമൊക്കെ പറഞ്ഞു തുടങ്ങി.
പക്ഷികൾക്കും ഡോൾഫിനുകൾക്കും ആനകൾക്കും സീലുകൾക്കും മാത്രമാണ് മനുഷ്യ ശബ്ദത്തെ അനുകരിക്കാനുള്ള കഴിവെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചത്. എന്നാൽ അത് മാറ്റി മറിക്കുകയാണ് വിക്കി. മനുഷ്യ ശബ്ദത്തിന്‍റ തരംഗങ്ങൾ റെക്കോഡ് ചെയ്ത് അതിനോട് തിമിംഗലത്തിൽ നിന്ന് വരുന്ന ശബ്ദ വീചികൾ താരതമ്യപ്പെടുത്തിയാണ് വിക്കിയുടെ സംസാരിക്കാനുള്ള കഴിവ് ഗവേഷകർ ശാസ്ത്രീയമായി സ്ഥിരീകരിച്ചത്.
ജന്തുലോകത്ത് അപൂർവ്വമായി മാത്രം ലഭിക്കുന്ന സംസാരിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത് വിക്കിയെ പ്രശസ്തയാക്കിയിരിക്കുകയാണ്. കൂടുതൽ പരീക്ഷണങ്ങൾ വിക്കിയിൽ നടത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ.