കിം ജോങിന്റെ അപരനെ പൊലീസ് തടഞ്ഞതായി റിപ്പോർട്ട് സിംഗപ്പൂര്‍ വിമാനത്താവളമായ ചാംങ്ങി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം

സിംഗപ്പൂര്‍: ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയായ കിം ജോങിന്റെ അപരനെ പൊലീസ് തടഞ്ഞതായി റിപ്പോർട്ട്. സിംഗപ്പൂര്‍ വിമാനത്താവളമായ ചാംങ്ങി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. കിംജോങിന്റെ അപരനായ ഹോവാര്‍ഡ് എക്‌സിനെയാണ് പൊലീസ് തടഞ്ഞത്. രണ്ട് മണിക്കൂറോളമാണ് ചാംങ്ങി വിമാനത്താവളത്തിലെത്തിയ ഹോവാര്‍ഡിനെ പൊലീസ് തടഞ്ഞ് വച്ചത്. 

താങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്താണെന്നും, മറ്റു രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്നുമൊക്കെ എയർപോർട്ടിലെ അധികൃതര്‍ ചോദിച്ചെന്ന് ഹോവാര്‍ഡ് പറഞ്ഞു. ജൂണ്‍ എട്ടിനാണ് ഹോവാര്‍ഡ് സിംഗപ്പൂരിലെത്തിയത്.

45 മിനിറ്റ് മാത്രമാണ് അഭിമുഖം നടത്തിയതെന്ന് ഇമിഗ്രേഷന്‍ ആന്റ് ചെക്ക്‌പോര്‍ട്ട് അതോറിറ്റി ഓഫ് സിംഗപ്പൂര്‍ പറഞ്ഞു. അഭിമുഖം പൂര്‍ത്തിയാക്കിയതിന് ശേഷം ഹോവാര്‍ഡിന് സിംഗപ്പൂരിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. 

യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയാണ് സിംഗപ്പൂരില്‍ ഒരുങ്ങുന്നത്. സെന്റോസ ദ്വീപിലെ കാംപെല്ല ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്. രാവിലെ 9 മണിക്കാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.