ബിജെപി എംഎല്‍എയുമായ ദിലീപ് കുമാര്‍ പോളിന്‍റെ ഭാര്യ ദേശീയ പൗരത്വ റജിസ്ട്രറില്‍ നിന്നും പുറത്ത്. ഇദ്ദേഹത്തിന്‍റെ ഭാര്യ അര്‍ച്ചന കഴിഞ്ഞ ദിവസം ഇറങ്ങിയ ദേശീയ പൗരത്വ റജിസ്ട്രറില്‍ ഇല്ലെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്

ഗോവഹട്ടി: ആസാം മുന്‍ ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംഎല്‍എയുമായ ദിലീപ് കുമാര്‍ പോളിന്‍റെ ഭാര്യ ദേശീയ പൗരത്വ റജിസ്ട്രറില്‍ നിന്നും പുറത്ത്. ഇദ്ദേഹത്തിന്‍റെ ഭാര്യ അര്‍ച്ചന കഴിഞ്ഞ ദിവസം ഇറങ്ങിയ ദേശീയ പൗരത്വ റജിസ്ട്രറില്‍ ഇല്ലെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസാമിലെ ബറാക്ക് താഴ്വരയിലാണ് ഇദ്ദേഹത്തിന്‍റെ കുടുംബം താമസിക്കുന്നത്. 

കച്ചാര്‍ ജില്ലയിലെ എന്‍ആര്‍സി ഡ്രാഫ്റ്റില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആസാം നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറായ ദിലീപ് കുമാര്‍ പോള്‍ പറയുന്നു. എന്നാല്‍ തങ്ങളുട ബറാക്കിലെ 90 ശതമാനം ആളുകളും ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിഞ്ഞെന്നും, ഭാര്യ പുറത്തായത് അല്‍പ്പം ആശങ്ക ഉണ്ടാക്കുന്നുവെങ്കിലും ആ തെറ്റ് അധികം വൈകാതെ പരിഹരിക്കാപ്പെടാനാണ് സാധ്യത എന്നും പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബറാക്ക് താഴ്വര മൂന്ന് ജില്ലകള്‍ ചേരുന്നതാണ് കച്ചാര്‍, ഹയില്‍ക്കണ്ടി, കരിമഞ്ച് എന്നീ ജില്ലകള്‍. ഇവിടെ 37 ലക്ഷം പേരാണ് ഉള്ളത് എന്നാണ് 2011 ലെ സെന്‍സസ് പറയുന്നത്. ഇതില്‍ 4ലക്ഷം പേര്‍ ഇപ്പോഴത്തെ ഡ്രാഫ്റ്റില്‍ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും പുറത്താണ്. ഈ ജില്ലകളിലെ ഏല്ലാം ജനസംഖ്യ പരിഗണിച്ചാല്‍ അതിന്‍റെ 11 ശതമാനം വരും. 

അതേ സമയം പ്രതിപക്ഷ കക്ഷിയായ എഐയുഡിഎഫ് എംഎല്‍എ അനന്ദ കുമാര്‍ മാലോയുടെ പേരും എന്‍ ആര്‍ സി ഫൈനല്‍ ഡ്രാഫ്റ്റില്‍ ഇല്ല. ഇതിന് ഒപ്പം തന്നെ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ ബന്ധുക്കളും ലിസ്റ്റില്‍ നിന്നും പുറത്താണ്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ ഇളയ സഹോദരന്‍ അഹ്ദോബ്രദ്ദൂന്‍ അലി അഹമ്മദിന്‍റെ മകന്‍ ജിയദ്ദൂന്‍ അലി അഹമ്മദ് ആണ് ലിസ്റ്റിന് പുറത്തായത്.

കമറൂപ് റൂറല്‍ ജില്ലയിലെ റാന്‍ജിയയ്ക്ക് സമീപമുള്ള കോലോമോണി എന്ന ഗ്രാമത്തിലാണ് ഇവര്‍ താമസം. ഇവിടുത്തെ ഇവരുടെ സ്ഥലത്തിന്‍റെ ലെഗസി സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടും അവസാന കരടില്‍ തന്‍റെയും ഭാര്യയുടെയും കുട്ടിയുടെയും പേരില്ലെന്നാണ് ജിയദ്ദൂന്‍ അലി അഹമ്മദ് പറയുന്നത്.

 അസമിൽ ജനിച്ചു വളര്‍ന്നവര്‍ പോലും ഇന്ത്യൻ പൗരൻമാര്‍ അല്ലെന്നാണ് പൗരത്വ റജിസ്തര്‍ പറയുന്നത് .മുസ്ലീങ്ങള്‍ മാത്രമല്ല , ബംഗാളി ഹിന്ദുക്കുളും ബിഹാറുകാരും പൗരത്വ പട്ടികയിൽ ഇല്ല .ആര്‍ക്കെതിരെയും നടപടിയുണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാര് പറയുന്പോഴും പട്ടികയിൽ ഇടം നേടാത്തവര്‍ നാളെയന്താകുമെന്ന ആശങ്കയിലാണ് .