ഇന്ന് രാവിലെയാണ് വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍, കെ.എം എബ്രഹാമിന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തിയത്. ഈ സമയത്ത് എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നും മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ ഭാര്യയോട് പറഞ്ഞെന്നും കെ.എം എബ്രഹാം പരാതിയില്‍ ആരോപിക്കുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നെന്നടക്കം ജേക്കബ് തോമസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

അനധികൃത സ്വത്ത് സമ്പാനകേസില്‍ കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. പരാതിക്ക് ശേഷം സ്വത്ത് വിവരങ്ങള്‍ കൂടുതല്‍ സമര്‍പ്പിച്ചിട്ടും വീട്ടിലെത്തി പരിശോധിച്ചതിലുള്ള അമര്‍ഷം കെ.എം എബ്രഹാം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ജേക്കബ് തോമസാണെന്നാണ് കെ.എം എബ്രഹാമിന്റ സംശയം. എന്നാല്‍ റെയ്ഡല്ലെന്നും കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണുണ്ടായതെന്നും വിജിലന്‍സ് വിശദീകരിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ കെ.എം എബ്രഹാമിന്റെ പങ്ക് ജേക്കബ് തോമസ് സംശയിക്കുന്നുണ്ട്.