ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി അയച്ചിരുന്നു. നിയമനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.

ദില്ലി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതി നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നിയമനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഉടന്‍ സുപ്രീംകോടതി ജഡ്‌ഡിമാരാകും. 

നേരത്തെ, കെഎം ജോസഫിനെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി അയച്ചത് വിവാദമായിരുന്നു. കെഎം ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്‌ജിമാര്‍ മറ്റ് കോടതികളിലുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്‍റെ അന്നത്തെ വിശദീകരണം. കെ.എം ജോസഫിന്‍റെ നിയമനം വൈകുന്നത് സുപ്രീംകോടതിയിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് തിരുത്തിയ കേന്ദ്രം മൂവരുടെയും പേര് ഉടന്‍ തന്നെ രാഷ്‌ട്രപതിഭവന് കൈമാറുമെന്നാണ് സൂചന.