പൊലീസുകാർക്കെതിരെ കർശന നടപടി വേണം വിമര്‍ശനവുമായി കെ.എം. മാണി

കോട്ടയം: ഭാര്യാ സഹോദരനും സംഘവും തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് കരുതുന്ന കുമാരനെല്ലൂർ സ്വദേശി കെവിനെ ജീവനോടെ കണ്ടെത്തുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇതിന് ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി വേണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. പൊലീസ് ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് മാണി പറഞ്ഞു. 

കസ്റ്റഡി മരണവും പൊലീസ് അലംഭാവവും നിത്യസംഭവമായ പശ്ചാത്തലത്തിൽ പൊലീസ് സേനക്കാവശ്യം സമഗ്രചികിത്സയാണ്. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കൊണ്ടുള്ള മേനിപുറത്തെ ചികിത്സകൊണ്ട് ഇത്തരം അലംഭാവങ്ങളെ കർശനമായി നേരിടാനാവില്ല. കെവിന്റെ ഭാര്യാ ബന്ധുക്കളുമായി ചേർന്ന് ഗാന്ധിനഗർ എസ് ഐ ഒത്തുകളിച്ചു എന്ന ബന്ധുക്കളുടെ ആരോപണം സംസ്ഥാനത്ത് ക്രമസമാധാനനില വഷളായി എന്നതിന്റെ തെളിവാണ്. വീട്ടിൽ കിടന്നുറങ്ങുന്നവർ സ്റ്റേഷനിലും റോഡ് വക്കിലും മരിച്ചു കിടക്കുന്നത് പൊലീസിന്‍റെ കുറ്റകരമായ അനാസ്ഥകൊണ്ടാണെന്നും കെ എം മാണി പറഞ്ഞു.