മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് തിളക്കമില്ലാത്ത ജയത്തിലേക്ക്. 11 റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ കെഎന്‍എ ഖാദര്‍, സിപിഎമ്മിലെ പി പി ബഷീറിനേക്കാള്‍ 21362 വോട്ടുകള്‍ക്ക് മുന്നിലാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, ആദ്യ ഒമ്പത് റൗണ്ടുകളിലായി 16000ലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്. ഇത് ലീഗ് കേന്ദ്രങ്ങളില്‍ വന്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. അവസാനമായി ഒതുക്കങ്ങല്‍ പഞ്ചായത്തിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

എന്നാല്‍ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം സ്വപ്‌നം കാണുമ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.