ടാങ്കറുകളിലും,പൊതുടാപ്പുകളില്‍ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് ചെടിനനയ്‌ക്കുന്നവര്‍ ഇനി ഒന്ന് ആലോചിക്കേണ്ടി വരും. ഒപ്പം കാറ് എല്ലാ ദിവസവും വൃത്തിയായി കഴുകിയെടുക്കാമെന്ന മോഹവും വേണ്ട. ജലം കിട്ടാക്കനിയാകുന്ന കാലം മുന്‍കൂട്ടി കണ്ട് ജില്ലാഭരണകൂടം ഒരുമുഴം മുന്‍പേ എറിഞ്ഞുകഴിഞ്ഞു. വാട്ടര്‍ സപ്ലൈ അന്‍റ് സ്വീവറേജ് ആക്റ്റ് പ്രകാരം ഇത്തരം ജലദുര്‍വിനിയോഗത്തിനെതിരെ കേസെടുക്കാനാണ് തീരുമാനം. ജില്ലയുടെ ഉള്‍മേഖലകളില്‍ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ മുന്‍കരുതലിനെ ജനം സ്വാഗതം ചെയ്യുന്നു. ദുരുപയോഗം അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ഉപഭോഗത്തില്‍ 30 ശതമാനം വര്‍ദ്ധനവാണ് കണക്കു കൂട്ടുന്നത്.