കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂരിൽ. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്‍പിജിയുടെ പരിശോധനയ്ക്ക് ശേഷമാണ് കലൂർ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം വേദിയായി നിശ്ചയിച്ചത്.
മാസം 17ന് നടക്കുന്ന മെട്രോ ഉദ്ഘാടനം ആലുവയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം സുരക്ഷാപ്രശ്നങ്ങളില്ലാതെ ഉദ്ഘാടനം നടത്താൻ കലൂർ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയമാണ് ഉചിതമെന്ന് നിശ്ചയിക്കുകയായിരുന്നു. എസ്പിജി അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ അനീഷ് സിരോഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെഎംആർഎൽ നിർദ്ദേശിച്ച ആലുവ, കലൂർ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
തുടർന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശ് എന്നിവരുമായും സംഘം ചർച്ച നടത്തി. ബസ്റ്റാൻഡും ചന്തയടക്കം നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലത്തിനടുത്ത് ഉദ്ഘാടന വേദി വച്ചാൽ ആളുകളുടെ വരവുംപോക്കും കർശനമായി നിയന്ത്രിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെവന്നും എസ്പിജി ചൂണ്ടിക്കാട്ടി. തുടർന്നാണ് കലൂർ വേദിയായി നിശ്ചയിച്ചത്.
ഇതോടെ ആലുവ മുതൽ പാലാരിവട്ടം വരെ ആദ്യഘട്ട മെട്രോ സർവീസ് തുടങ്ങുന്ന മേഖലയിലല്ല ഉദ്ഘാടനം നടക്കുക എന്നതാണ് ന്യൂനത. ആലുവയിലായിരുന്നെങ്കിൽ മെട്രോ സ്റ്റേഷനിൽ പ്രധാനമന്ത്രിക്ക് പെട്ടെന്ന് എത്തിച്ചേരാമായിരുന്നു. പുതിയ സാഹചര്യത്തിൽ ഉദ്ഘാടന ശേഷം പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല. ഉദ്ഘാടന സമയവും പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിച്ച് നാളെ തീരുമാനിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.
