കൊച്ചിയില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരവും സൗത്ത് റെയില്‍വേ സ്റ്റേഷന്‍റെ പുറകുവശവും അടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊളംബോ ജംഗ്ഷനിലും ലോ കോളേജ് പരിസരത്തും മരങ്ങള്‍ കടപുഴകി വീണെങ്കിലും അഗ്നി ശമന സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെരുമ്പാവൂര്‍ മേതലയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ തകര്‍ന്നു. പെരുമ്പാവൂരിലെ അഞ്ച് ഏക്കര്‍ വരുന്ന പാടശേഖരത്ത് കൊയ്ത്ത് കഴിഞ്ഞ് കൂട്ടിയിരുന്ന നെല്ല് മഴവെള്ളത്തില്‍ ഒലിച്ചു പോയി. അശമന്നൂരിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. കോതമംഗലം കുട്ടമ്പുഴ പ‍ഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. എട്ട് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കോതമംഗലം ജവഹര്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി. ആളുകളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നു.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.