കൊച്ചി: യുവതികൾ സംഘം ചേർന്ന് ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ചതിന് തെളിവായി ദൃശ്യങ്ങൾ പുറത്ത്. നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു മർദ്ദനം. ടാക്സി ഡ്രൈവർ ഷഫീഖിന്‍റെ പരാതിയിൽ മരട് പോലീസ് യുവതികൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ ഉടൻ വിട്ടയച്ചിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികൾ ഓൺലൈൻ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡിൽ മർദ്ദിച്ചത്. മർദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാർ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി ഉടൻ യുവതികളെ വിട്ടയക്കുകയായിരുന്നു. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
ടാക്സി പൂൾ സംവിധാനത്തിലാണ് ഷഫീഖ് ഓൺലൈൻ ടാകസി സർവ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്സിയിൽ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയിൽ നിന്നാണ് മൂന്ന് യുവതികൾ യാത്രക്കെത്തിയത്. ഈ സമയം ടാക്സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാൻ യുവതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്നറിയിച്ചതോടെ ഒരു യുവതി ഡോർ ചവിട്ടി അടച്ചു.
ഇത് ചോദ്യം ചെയ്തതോടെയാണ് മർദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്. തടഞ്ഞുവെക്കുക, കൈകൊണ്ട് അടിക്കുക തുടങ്ങിയ നിസ്സാര വകുപ്പുകളാണ് യുവതികൾക്കെതിരെ പോലീസ് ചുമതിതിയിട്ടുള്ളത്. എന്നാൽ കല്ല് കൊണ്ടടക്കം തന്നെ തലയ്ക്കടിച്ച് യുവതികൾ പരുക്കേൽപ്പിച്ചതായി ഷഫീഖ് ഫപറഞ്ഞു. നീതിക്കായി മനുഷ്യാവകാശ കമ്മീഷനെയും ഷഫീഖ് സമീപിച്ചിട്ടുണ്ട്.
