തിരൂര്‍: കൊടിഞ്ഞി ഫൈസൽ വധക്കേസിസിൽ ഇന്നലെ അറസ്റ്റിലായ മഠത്തിൽ നാരായനനെ കോടതി രണ്ടാഴ്ചക്കു റിമാൻഡ് ചെയ്തു ആർ.എസ്.എസ്. തിരൂർ താലൂക്ക് സഹകാര്യവാഹകാണ് മഠത്തിൽ നാരായണന്‍.

ഒളിവിലായിരുന്ന ആർ.എസ്.എസ് നേതാവ് ഇന്നലെ വൈകീട്ടോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. മതം മാറിയതിന്‍റെ പേരിൽ കഴിഞ്ഞ നവംബർ പതിനൊന്നിനാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസൽ കൊല്ലപ്പെട്ടത്. 

സംഭവ ശേഷം മുങ്ങിയ നാരായണൻ മധുര, പഴനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫൈസൽ കൊല്ലപ്പെട്ട സ്ഥലത്ത് സംഭവത്തിന് മുമ്പ് മൂന്നു തവണ നാരായണൻ എത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. 

നാരായണനെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. 14 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യ അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിച്ചത്.