തിരുവന്തപുരം:  ബിജെപി നേതവ് എം എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ പ്രസ്താവന വെല്ലുവിളിയായി കാണുന്നുവെന്നും ചെഗുവരേയുടെ കൂടുതൽ ചിത്രങ്ങൾ സ്ഥാപിക്കുമെന്നും കമലിനെതിരായ ബി.ജെ.പി പരാമർശം അടിയന്തരാവസ്ഥയുടെ ശബ്ദമാണെന്നും കോടിയേരി പറഞ്ഞു.

വി എസ് വിഷയത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. ഇത് എല്ലാ അംഗങ്ങൾക്കും ബാധകമാണ്. വി.എസിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംസ്ഥാന കമ്മിറ്റിയിൽ പറയാം. ഐഎഎസ് പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തിപരമായ പ്രശ്നങ്ങളിൽ സർക്കാറിന് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

സഹകരണ ബാങ്കിങ് മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും പറഞ്ഞ കോടിയേരി സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക് മാറ്റാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. പണം പിൻവലിക്കലിന് ബാങ്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സി പി എം പ്രക്ഷോഭം നടത്തും. നോട്ട് പിൻവലിക്കൽ മൂലം വിവിധ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാതായും അദ്ദേഹം പറഞ്ഞു. പട്ടികജാതി–പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഭവന പദ്ധതികൾ സ്തംഭനാവസ്ഥയിലായെന്നും ഇതിനെതിരെ ഇവരെ സംഘടിപ്പിച്ച് സി.പി.എം പ്രക്ഷോഭം നടത്തും.