ചെയർമാൻ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലത്

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനെതിരെ കോടിയേരിയും. ചെയർമാൻ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്‌ഥർ സർവീസിൽ ഉണ്ടാവില്ലെന്നും കോടിയേരി വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിന്റെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ മൗനം വെടിഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ സർക്കാറിനെ നിരന്തരം വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി. മോഹനദാസിനെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയിരുന്നു. 

കേസിൽ റിമാൻഡിൽ കഴിയുന്ന വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പറവൂർ കോടതിയിൽ അപക്ഷ നൽകി. 

ശ്രീജിത്തിന്‍റെ മരണത്തിന് കാരണമായ മർദ്ദനം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് വിശദമായി പരിശോധിക്കുന്നതിനാണിത്.നിലവിൽ ആർ.ടിഎഫ് ഉദ്യോഗദസ്ഥരടക്കം നാല് പേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മരണത്തിന് കാരണമായത് ഒരാളുടെ മർദ്ദനമാണെങ്കിൽ ഇയാൾക്കെതിരെ മാത്രം കൊലക്കുറ്റം ചുമത്താനാണ് തീരുമാനം. മെഡിക്കൽ ബോർ‍ഡിന്‍റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമയിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുന്നത്. വീടാക്രമണകേസിൽ ജാമ്യത്തിലിറങ്ങിയവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നുണ്ട്.