കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്ത് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും പാര്‍ട്ടിയും കുടംബത്തിനൊപ്പമാണെന്ന് ജിഷ്ണുവിന്റെ നാട്ടില്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ കോടിയേരി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി വിശദീകരണയോഗത്തിനെത്തിയത്.

ജിഷ്ണുകേസില്‍ സര്‍ക്കാരിന് ഒരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്നാണ് ജിഷ്ണുവിന്റെ നാട്ടില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ കോടിയേരി ആവര്‍ത്തിച്ചത്. സ്വാശ്രയ കേളോജ് മാനേജരായ കൃഷ്ണദാസിന്റെ അറസ്റ്റടക്കം ഒരു സര്‍ക്കാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തെന്ന് കോടിയേരി വിശദീകരിച്ചു. നേരത്തെ നടന്ന വിശദീകരണ യോഗത്തില്‍ കുടുംബത്തെ തള്ളിപറയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം സ്വീകരിച്ചതെങ്കില്‍, ജിഷ്ണുവിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു കോടിയേരി.

ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടും കോടിയേരി പിന്തുണയറിയിച്ചു.പാര്‍ട്ടി ജില്ലാസെക്രട്ടറി പി മോഹനന്‍, ഏരിയാ സെക്രട്ടറി പി പി ചാത്തു തുടങ്ങിയ നേതാക്കളെ മുറിയില്‍ നിന്ന് പുറത്തിറക്കിയശേഷമാണ് മഹിജ കോടിയേരിയോട് സംസാരിച്ചത്. ജില്ലാ പ്രാദേശിക നേതൃത്വങ്ങളില്‍ നിന്ന് കുടുംബത്തിന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് മഹിജ കോടിയേരിയെ അറിയിച്ചു. സഹോദരന്‍ ശ്രീജിത്തിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനുണ്ടായണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. മറ്റ് ജില്ലകളിലും ജിഷ്ണു കേസിനെ കുറിച്ച് പ്രാദേശിക തലത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.