'സഹോദരന്‍റെ മകന്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയില്ല';ബന്ധുനിയമന ആരോപണം നിഷേധിച്ച് കോലിയക്കോട് കൃഷ്ണൻ നായർ
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ബന്ധുനിയമന വിവാദത്തില്‍ പുതിയ ആരോപണവുമായി എത്തിയത്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്‍റെ മകനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിയമിച്ചത് അനധികൃതമായിരുന്നു പി കെ ഫിറോസിന്റെ ആരോപണം
തിരു
വനന്തപുരം: പി കെ ഫിറോസ് ഉന്നയിച്ച ബന്ധുനിയമന ആരോപണം നിഷേധിച്ച് കോലിയക്കോട് കൃഷ്ണൻ നായർ. "സഹോദരന്‍റെ മകനായ ഡി.എസ്. നീലകണ്ഠൻ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയില്ല' എന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. താൻ ആർക്ക് വേണ്ടിയും ശുപാർശ നൽകിയിട്ടില്ലെന്നും കോലിയക്കോട് കൃഷ്ണൻ നായർ വ്യക്തമാക്കി.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ബന്ധുനിയമന വിവാദത്തില്‍ പുതിയ ആരോപണവുമായി എത്തിയത്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്‍റെ മകനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിയമിച്ചത് അനധികൃതമായിരുന്നുവെന്നായിരുന്നു പി കെ ഫിറോസിന്റെ ആരോപണം. ഈ നിയമനം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്നും പി കെ ഫിറോസ് പറഞ്ഞു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ സിപിഎം സംരക്ഷിക്കാനുള്ള കാരണം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അനധികൃത നിയമനമാണെന്ന് പി കെ ഫിറോസ് ആറോപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പുതിയ തസ്തിക സൃഷ്ടിച്ച് കോലിക്കോട് കൃഷ്ണന്നായരുടെ സഹോദരന്‍ ദാമോദരന്‍ നായരുടെ മകന്‍ ഡി.എസ് നീലകണ്ഠനെ നിയമിക്കുകയായിരുന്നു. ധനുവകുപ്പിന്‍റെ അനുമതിയില്ലാതെയായിരുന്നു നിയമനമെന്നും ആരോപണം.
അഭിമുഖ്യത്തില്‍ അധിക യോഗ്യത ഉണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥിയേക്കാള്‍ മാര്ക്ക് കൂട്ടി നല്‍കിയാണ് നിയമിച്ചത്. സാധാരണ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നല്‍കുമ്പോള്‍ നീലകണ്ഠനെ അഞ്ച് വര്ഷത്തേക്കാണ് നിയമിച്ചത്. പത്ത് ശതമാനം ശമ്പള വര്‍ധന നടപ്പാക്കി. ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് രാജിയില്‍ നിന്ന് കെടി ജലീല്‍ രക്ഷപ്പെട്ടതെന്നും ഫിറോസ് ആരോപിക്കുന്നു.