കൊല്ലം: ലത്തീന്‍ കത്തോലിക്ക സഭ കൊല്ലം ബിഷപ്പിനെതിരെയും ഭൂമി ക്രമക്കേട് ആരോപണം. വിശ്വാസികളോ പുരോഹിതരോ അറിയാതെ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ഭൂമി മറിച്ച് വിറ്റെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം രൂപത നിഷേധിക്കുന്നു.
നാല് ഇടവകകളിലെ വിശ്വാസികളാണ് കൊല്ലത്തെ ഒരു ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്. രൂപതയുടെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ഏക്കര്‍ ഭൂമി തുച്ഛമായ വിലക്ക് ബിഷപ്പ് മറിച്ച് വിറ്റെന്നതാണ് പ്രധാന ആരോപണം. സഭയിലോ ഇടവകകളിലെ പുരോഹിതൻമാരോടെ ഇക്കാര്യം ആലോചിച്ചില്ല. പത്ത് കോടി രൂപ മതിപ്പ് വിലയുള്ള സ്ഥലത്തിന് ആധാരത്തില്‍ കാണിച്ചത് വെറും ഒന്നരക്കോടി. ഇടപാടിന്‍റെ രേഖകളും വിശ്വസികള്‍ പുറത്തുവിട്ടു.
രൂപതയ്ക്ക് കീഴിലെ ബെൻസിഗര്‍ ആശുപത്രി, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ ബാധ്യത 80 കോടി രൂപയ്ക്ക് മുകളിലാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. ബിഷപ്പും മറ്റ് ചിലരും ചേര്‍ന്ന് ഈ സ്ഥാപനങ്ങള്‍ ഈട് വച്ച് വായ്പ എടുത്തതാണ് ബാധ്യത അനിയന്ത്രിതമായി കൂടിയത്. ബിഷപ്പിനെതിരെയുള്ള പരാതി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക് അയച്ചു. സ്ഥാപിത താല്‍പ്പര്യക്കാരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് സഭയുടെ വാദം. ബിഷപ്പ് സ്റ്റാൻലി റോമൻ കര്‍ണ്ണാടകത്തിലാണ്
