പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനമെടുത്തു. പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ വെച്ച് ഭരണസമിതിയുടെ തീരുമാനത്തെ ആരും എതിര്‍ത്തില്ല. പാര്‍ക്ക് സംബന്ധിച്ച കൂടുതല്‍ പരിശോധനയ്‌ക്ക് പഞ്ചായത്ത് മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു.

വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായെന്ന് നേരത്തെ പി.വി.അന്‍വര്‍ എം.എല്‍.എയും അവകാശപ്പെട്ടിരുന്നു. പാര്‍ക്കിന് പ‌ഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും. പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്റെ വ്യക്തിവിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു എം.എല്‍.എയുടെ വാദം‍. മുരുകേശ് നരേന്ദ്രന്റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ടതാണ് വിരോധത്തിന് കാരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തുമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. വാട്ടര്‍ തീം പാര്‍ക്കിനു ലൈസന്‍സ് താന്‍ എംഎല്‍എ ആകുന്നതിനു മുമ്പ് തന്നെ ലഭിച്ചതാണ്. ലൈസന്‍സിന്റെ രേഖകള്‍ തന്റെ കൈവശം ഉണ്ട്. ആ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, പി.വി അന്‍വറിന്റെ പാര്‍ക്ക് പൂട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രനും നേരത്തെ അറിയിച്ചിരുന്നു‍. പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ട്. പാര്‍ക്ക് പൂട്ടാന്‍ ഭരണസമിതി യോഗം തീരുമാനിച്ചാലും പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.