കോട്ടപ്പട്ടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

എറണാകുളം: കോതമംഗലം കോട്ടപ്പട്ടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് ജോയ് അബ്രഹാമിനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണമാറ്റം. എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും എന്ന നിലയിലായിരുന്നു കോട്ടപ്പടി പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസ് വിമതന്‍റെ പിന്തുണയോടെയാണ് സിപിഎമ്മിന്‍റെ ജോയി അബ്രാഹം രണ്ടര വർഷം മുമ്പ് പ്രസിഡന്റായി ചുമതലയേറ്റത്. 

ഒരു വർഷം തികയുന്നതിനു മുമ്പേ കോൺ വിമതനായ എംകെ എൽദോസ് കോൺഗ്രസിൽ തിരിച്ചെത്തി. ഭൂരിപക്ഷം ഉറപ്പായിട്ടും, യുഡിഎഫിലെ പടലപ്പിണക്കം കാരണം ഭരണം നേടാനായില്ല. ഒടുവിൽ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു.

മലയോര പ്രദേശമായ കോട്ടപ്പടിയിൽ സിപിഎം ന് 6 സീറ്റും, കോൺഗ്രസ് - 3, മുസ്ലീം ലീഗ് - 2, കേരള കോൺഗ്രസ് (എം ) -ഒന്ന്, കോൺഗ്രസ് വിമതൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസായെങ്കിലും പുതിയ പ്രസിഡന്‍റ് ആരാകണമെന്നതിനെ ചൊല്ലി യുഡിഎഫിൽ തർക്കം തുടരുകയാണ്.