കൊട്ടിയൂർ പീഡനം പ്രമേയമായ കവിത; കോളേജ് മാഗസിൻ വിവാദത്തില്‍
കൊട്ടിയൂർ പീഡനം പ്രമേയമായ കവിത പിൻവലിക്കണമെന്ന് മാനേജ്മെന്റ്. കോളേജ് ഫണ്ട് നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മാഗസിൻ പുറത്തിറക്കാന്‍ എസ്‌എഫ്ഐ യൂണിയന്റെ തീരുമാനം.
വയനാട്: കൊട്ടിയൂർ പീഡനം പ്രമേയമാക്കിയ കവിത പിൻവലിച്ചാലേ കോളേജ് മാഗസിൻ പുറത്തിറക്കാൻ അനുവദിക്കൂ എന്ന നിലപാടുമായി വയനാട് ബത്തേരി രൂപതക്ക് കീഴിലുള്ള പഴശ്ശിരാജ കോളേജ്. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാഗസിനായ വയറ്റാട്ടിയാണ് വിവാദത്തിന് വഴിവച്ചത്. കൊട്ടിയൂരിൽ വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം പ്രമേയമാക്കിയ കവിത മാഗസിനിൽ ഉണ്ട്.
കവിത പിൻവലിക്കാതെ മാഗസിൻ ഫണ്ട് തരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം, മാഗസിന്റെ ചുമതലയുള്ള അധ്യാപകൻ അറിയാതെ ഉൾപ്പെടുത്തിയ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ലെന്നാണ് പ്രിൻസിപ്പലിന്റെ മറുപടി. കോളേജ് ഫണ്ട് നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മാഗസിൻ പുറത്തിറക്കാനാണ് എസ്‌എഫ്ഐ യൂണിയന്റെ തീരുമാനം.