വൈദികൻ പ്രതിയായ കൊട്ടിയൂർ ബലാത്സംഗക്കേസിൽ വിധി ഫെബ്രുവരി 16 ന്
സ്വന്തം താൽപ്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുംചേരിയുമായി ശാരീരികമായി ബന്ധപ്പെട്ടതെന്നും തന്‍റെ യഥാർത്ഥ പ്രായം സർട്ടിഫിക്കറ്റ് പ്രകാരം ഉള്ളതല്ലെന്നും പെൺകുട്ടി മൊഴി മാറ്റിയത് ഇതിനിടെ വാർത്ത ആയിരുന്നു.
കണ്ണൂർ: കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പ്രതിയായ ബലാത്സംഗക്കേസിൽ ഫെബ്രുവരി 16ന് കോടതി വിധി പറയും. തലശ്ശേരി പോക്സോ കോടതിയാണ് കേസിൽ വിധി പറയുക. ഒന്നാം പ്രതി റോബിൻ വടക്കുംചേരി കഴിഞ്ഞ ഒരു വർഷമായി റിമാന്‍റിലാണ്.
കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് റോബിൻ വടക്കുംചേരിക്ക് എതിരായ കേസ്. പെൺകുട്ടി ജൻമം നൽകിയ ശിശുവിന്‍റെ പിതാവ് റോബിൻ വടക്കുംചേരി തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിരുന്നു.
ഇതിനിടെ സ്വന്തം താൽപ്പര്യപ്രകാരമാണ് റോബിനുമായി ശാരീരികമായി ബന്ധപ്പെട്ടതെന്നും തന്‍റെ യഥാർത്ഥ പ്രായം സർട്ടിഫിക്കറ്റ് പ്രകാരം ഉള്ളതല്ലെന്നും പെൺകുട്ടി മൊഴി മാറ്റിയത് വാർത്ത ആയി. എന്നാൽ പ്രായം പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് വിധേയയാകാൻ തയ്യാറല്ലെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചിരുന്നു.