അന്വേഷണ സംഘവും പ്രോസിക്യൂഷൻ അഭിഭാഷകരും കൂട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കൊട്ടിയൂർ ബലാത്സംഗക്കേസിലെ വിധി.
തലശ്ശേരി: അന്വേഷണ സംഘവും പ്രോസിക്യൂഷൻ അഭിഭാഷകരും കൂട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കൊട്ടിയൂർ ബലാത്സംഗക്കേസിലെ വിധി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ലൈവ് ബർത്ത് രജിസ്റ്റർ എന്ന ഒറ്റ രേഖയാണ് പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളെയും പൊളിച്ച് കേസിൽ ശിക്ഷയുറപ്പാക്കാൻ സഹായിച്ചത്. രാജ്യത്തെ ഏറ്റവും പ്രമുഖ ഡിഎൻഎ വിദ്ഗദനായ അഭിഭാഷകനെ ഇറക്കിയിട്ടു പോലും ഇതിനെ പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.
ലൈവ് ബർത്ത് സർട്ടിഫിക്കേറ്റ് എന്ന ഒറ്റ രേഖയില്ലായിരുന്നുവെങ്കിൽ, വൈദികനെ രക്ഷിക്കാനായി ജനനത്തീയതി വരെ മാറ്റിപ്പറഞ്ഞ പെൺകുട്ടിക്കും രക്ഷിതാക്കൾക്കും മുന്നിൽ പ്രോസിക്യൂഷന് ദയനീയമായി കീഴടങ്ങേണ്ടി വന്നേനെ.
പോക്സോ കേസിൽ നിന്ന് വൈദികനെ രക്ഷിക്കാൻ, പെൺകുട്ടിയുടെ പ്രായം കൂട്ടിപ്പറയാനായിരുന്നു പ്രതിഭാഗത്തിന്റെ തന്ത്രം. പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ രേഖകളെയും തള്ളി, പെൺകുട്ടി 1997ൽ ജനിച്ചതാണെന്ന് മാതാപിതാക്കൾ കോടതിയിൽ കള്ളം പറഞ്ഞപ്പോൾ, 1999ൽ പെൺകുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റിനെ തേടിക്കണ്ടുപിടിച്ചു പ്രോസിക്യൂഷൻ.
ഈ നീക്കമാണ് പ്രതിഭാഗത്തിന്റെ അടിതെറ്റിച്ചത്. ലൈവ് ബർത്ത് രജിസ്റ്റർ കോടതി അംഗീകരിച്ചതോടെ ഡിഎൻഎ ഫലത്തിൽ തൂങ്ങിയുള്ള വാദങ്ങളും വെറുതെയായി. രാജ്യത്തെ പ്രശസ്ത അഭിഭാഷകൻ ജിവി റാവുവാണ് ഇതിനായി ഹാജരായത്. ടീം വർക്കിന്റെ വിജയമായി കാണുന്ന പ്രോസിക്യൂഷൻ കേസിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
