വെള്ളപ്പൊക്കത്തിൽ ദുരിതബാധിതരായി മറ്റു വീടുകളിൽ കഴിയുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം വ്യാജമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യുവി ജോസ്.
കോഴിക്കോട്: വെള്ളപ്പൊക്കത്തിൽ ദുരിതബാധിതരായി മറ്റു വീടുകളിൽ കഴിയുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം വ്യാജമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍.
പ്രചരിക്കുന്ന വാര്‍ത്തകള്‍ മുഖവിലയ്ക്കെടുക്കരുത്. വീടുകളിൽ കഴിയുന്നവർ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. വില്ലേജ് ഓഫീസറുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയെന്നും കളക്ടർ പറഞ്ഞു.അതേസമയം സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാകുകയാണ്. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്.
പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയിൽ ഇന്ന് നാല് പേർകൂടി മരിച്ചതോടെ ആകെ മരണം 361 ആയി. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്.
ചെങ്ങന്നൂർ, തിരുവല്ല, പറവൂർ മേഖലകളിൽ ഇപ്പോഴും നിരവധിപേർ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. പലരും പക്ഷേ വീട് വിട്ട് വരാൻ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായി. കൂടുതൽ ചെറുവള്ളങ്ങളാണ് ഈ മേഖലയിൽ ഇനി രക്ഷാപ്രവർത്തനത്തിന് ആവശ്യം. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
കൂടുതൽ വസ്ത്രവും മരുന്നുകളും ക്യാമ്പുകളിൽ ആവശ്യമാണ്. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് നേരിയ നിലയിൽ കൂടിയെങ്കിലും ഇടുക്കിയിലെ രണ്ട് ഷട്ടറുകൾ അടച്ചു. റോഡ് , ട്രെയിൻ ഗതാഗതവും ഭാഗീകമായി പുനരാരംഭിച്ചിട്ടുണ്ട്.
