കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തിൽ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. വാഗ്ദാനം ചെയ്ത ജോലി നൗഷാദിന്റെ വിധവയ്ക്ക് നൽകാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നൗഷാദിന്റെ ഭാര്യാപിതാവ് ഹൗസക്കോയ പരാതിപ്പെടുന്നു.
മാൻഹോൾ വൃത്തിയാക്കുന്നതിനെ അപകടത്തിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ വർഷം നവംബർ 26നാണ് നൗഷാദ് മരിച്ചത്. അന്ന് കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായങ്ങൾ വാഗ്ദാനം ചെയ്തും നിരവധിപ്പേരെത്തി. 5 ലക്ഷം രൂപ സഹായധനം നൽകുന്നതിനൊപ്പം ജോലിയും യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ ഒരു വർഷത്തിനിപ്പുറവും ബികോം. ബിരുദധാരിയായ നൗഷാദിന്റെ വിധവ സഫ്രീനക്ക് ജോലി ലഭിച്ചിട്ടില്ല.
കക്കോടി കെഎസ്എഫ്ഇ ബ്രാഞ്ചിൽ ക്ലറിക്കൽ പോസ്റ്റിൽ നിയമം നൽകാമെന്നായിരുന്നു വാഗ്ദാനം. അപേക്ഷയുമായി പിണറായി സർക്കാരിനേയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. പച്ചക്കറി കയറ്റിറക്ക് തൊഴിലാളിയായ ഹൗസക്കോയുടെ തൃച്ഛമായ വരുമാനും കൊണ്ടാണ് സഫ്രീന അടങ്ങുന്ന ആറംഗ കുടുംബം ജീവിക്കുന്നത്. അനുശോചന യോഗങ്ങളും അവാർഡ് ദാനവും നടത്തുന്നവർ തങ്ങളുടെ കഷ്ടത കൂടി കാണണമെന്ന് ഈ കുടുംബം പറയുന്നു.
