ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്കുമാറിന്‍റെ  മലാപ്പറമ്പിലെ ക്യാമ്പ് ഹൗസില്‍ അടുക്കള പണി മുതല്‍ തോട്ടപണി വരെ പോലീസുകാരാണ് ചെയ്യുന്നത്.

കോഴിക്കോട്: ഡിജിപി തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച പോലീസുകാരെയും ക്യാന്പ് ഫോളോവേഴ്സിനേയും മടക്കിയയക്കാതെ കോഴിക്കോട് ജില്ലാ പോലീസ് മേധാവി.അടുക്കള പണി മുതൽ ക്യാന്പ് ഹൗസ് അറ്റകുറ്റപണിക്കുവരെ പോലീസിനെ നിയോഗിച്ചിരിക്കുന്ന ഇദ്ദേഹം സ്വന്തം സുരക്ഷക്കായി പരിധിയിലധികം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്കുമാറിന്‍റെ മലാപ്പറമ്പിലെ ക്യാമ്പ് ഹൗസില്‍ അടുക്കള പണി മുതല്‍ തോട്ടപണി വരെ പോലീസുകാരാണ് ചെയ്യുന്നത്. ആറ് വര്‍ഷമായി ക്യാമ്പ് ഫോളോവറെ സഹായിക്കാന്‍ അടുക്കളയില്‍ പോലീസുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ബംഗ്ലാവിന്‍റെ അറ്റകുറ്റ പണിക്കായും പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. കൃഷിയില്‍ തല്‍പരനായ കമ്മീഷണര്‍ അതിന് വേണ്ടിയും എ.ആര്‍ ക്യാമ്പില്‍ നിന്ന് പോലീസിനെ കൊണ്ടുവന്നിട്ടിട്ടുണ്ട്. കൂടാതെ ഫോണ്‍ എടുക്കാന്‍ രണ്ട് പേര്‍, ക്യാമ്പ് ഹൗസ് കാവലിന് നാല് പേര്‍, ഇങ്ങനെ പേോകുന്നു കണക്ക്. ഞായറാഴ്ച എ.ആര്‍ ക്യാമ്പില്‍ നിന്ന് തിരികെയെത്താനുള്ള നിര്‍ദ്ദേശം കിട്ടിയിട്ടും ദാസ്യപണിതുടരേണ്ട ഗതികേടിലാണ് പോലീസുകാര്‍.

കമ്മീഷണറുടെ വസതിയില്‍ നിയോഗിക്കപ്പെട്ട പൊലീസുകാരോട് ഏഷ്യാനെറ്റ് ന്യൂസ് സംഘം ബന്ധപ്പെട്ടു. ഇപ്പോഴും തുടരാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പൊലീസുകാരന്റെ മറുപടി. ക്യാന്പിലേക്ക് മടക്കണമെന്ന് കമ്മീഷണറോട് പറഞ്ഞപ്പോള്‍, അങ്ങനെ ആരാണ് പറഞ്ഞതെന്നും അവരോട് ഓഫീസിലേക്ക് വരാന്‍ പറയാനുമായിരുന്നു കമ്മീഷണറുടെ നിര്‍ദ്ദേശം.

ജമ്മു കശ്മീർ കേഡറായ ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ സ്വന്തം സുരക്ഷക്കായി മാത്രം 12 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വാഹനത്തില്‍ ഒപ്പമുള്ള പോലീസുകാരെ കൂടാതെയാണിത്. ഇദ്ദേഹത്തിന് എന്തെങ്കിവും സുരക്ഷാപ്രശ്നങ്ങളുള്ളതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. നാല് പേരെയേ ഒപ്പം വയ്ക്കാനാവൂയെന്ന നിബന്ധനയുള്ളപ്പോഴാണ് ഒരു പട പോലീസിനെ ജില്ലാപോലീസ് മേധാവി ഒപ്പം കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നാണ് പോലീസ് മേധാവിയുടെ മറുപടി.