താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.  

കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കരിഞ്ചോല അബ്ദുള്‍ സലീമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(3), ജാഫറിന്‍റെ മകന്‍ മുഹമ്മദ് ജാസിം(5), അബ്ദുറഹമാന്‍(60), ഹസന്‍, ഹസന്‍റെ മകള്‍ ജന്നത്ത് എന്നിവരാണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്. ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. നോമ്പുതുറയ്ക്കായി വീടുകളില്‍ പുറത്തുനിന്നും ആളുകളെത്തിയിരുന്നു. കൂടുതല്‍ പേര്‍ ഈ വീടുകളില്‍ എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നു. 

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു. 

കണ്ടെത്താനുള്ള ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുമ്പോഴും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അതേസമയം, താമരശേരി കട്ടിപ്പാറയിലെ തടയണയുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടിയ മലയ്ക്ക് മുകളിലുളള തടയണ ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. തടയണയുടെ നിര്‍മ്മാണ ഘട്ടത്തിലെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ തടയണ.