ദില്ലി: കെപിസിസി പുനസംഘടനയിൽ ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് പുനസംഘടനയുമായി മുന്നോട്ട് പോകാനും രാഹുൽഗാന്ധിയമായി വി എം സുധീരൻ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. കെപിസിസിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് പുനസംഘടന നടത്താനുള്ള തീരുമാനത്തെ എ ഐ ഗ്രൂപ്പുകൾ എതിർത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുനസംഘടന നടത്തുകയാണെങ്കിൽ കെപിസിസി പ്രസിഡന്റിനെ ഉൾപ്പടെ മാറ്റണമെന്നുമാണ് ആവശ്യം. എന്നാൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. കെ എസ് യു തെരഞ്ഞെടുപ്പിൽ പ്രദേശികതലത്തിൽ വരെ ഗ്രൂപ്പ് അതിപ്രസരമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ ധരിപ്പിച്ചു.

ഇതുപോലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ഗ്രൂപ്പുകളുടെ ആലോചന. ഇതനുവധിക്കരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. തുടർന്നാണ് നേരത്തെയുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് ഹൈക്കമാൻഡ്അറിയിച്ചു. പുന:സംഘടനയിലെ അഭിപ്രായവ്യത്യാസങ്ങൾ അറിയിക്കാൻ അടുത്തയാഴ്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ദില്ലിക്ക് വരുന്നുണ്ട്. അതിന് മുൻപ് തന്നെ സുധീരൻ ദില്ലിയിലെത്തി സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന ധാരണയുണ്ടാക്കുകയായിരുന്നു.