കെഎസ്ആര്‍ടിസി ബസില്‍ കയറി ഡ്രൈവറെ തല്ലിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
- ഡ്രൈവറെ തല്ലിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
- യുവാക്കള്‍ മദ്യപച്ചിരുന്നെന്ന് ഡ്രൈവര്‍
പാലക്കാട്: കെഎസ്ആർടിസി ബസ് കാറില്‍ ഉരസിയെന്നു ആരോപിച്ചു ഡ്രൈവറെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി സ്വദേശികൾ ആയ അനീഷ്, അജീഷ്, ദിലീപ് എന്നിവരാണ് പൊലീസ് പിടിയിലായത്. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ അബൂബക്കറിനെ ആണ് ഒരു സംഘം മർദ്ദിച്ചത്.
മൂക്കിനും മുഖത്തും സാരമായി പരുക്കേറ്റ ഡ്രൈവർ മണ്ണാർക്കാട് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയൻ ക്യാമ്പിന് സമീപത്തു വെച്ചാണ് ഓവർ ടേക്ക് ചെയ്യവേ ടാറ്റ സുമോ വാഹനവുമായി ഉരസിയത്.
പാലക്കാട്ട് ഒരു കല്യാണത്തിൽ പങ്കെടുത്തു മടങ്ങി പോയ സംഘം ആയിരുന്നു കാറില്‍. ടെമ്പോ ട്രാവലറിലും ടാറ്റ സുമോയിലുമായി സഞ്ചരിച്ച ഈ സംഘം മുണ്ടൂരിനടുത്തു വെച്ചു കെഎസ്ആർടിസി ബസ് റോഡിൽ തടഞ്ഞു. തുടര്‍ന്ന് ഡ്രൈവറുടെ വശത്തുള്ള വാതിൽ തുറന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.
ടാറ്റാ സുമോയിൽ വന്ന സംഘം മദ്യപിച്ചിരുന്നതായി മർദ്ദനമേറ്റ ബസ് ഡ്രൈവർ അബൂബക്കര്‍ പറഞ്ഞു. 10 മിനിറ്റോളം യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു.