വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍സി ബസിന്റെ ഡ്രൈവറെ മുണ്ടൂരിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി വഴിതടഞ്ഞു ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചതിനും, സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതിനും, മാരകമായ രീതിയില്‍ മുറിവേല്‍പ്പിച്ചതിനും പ്രതികള്‍ക്കെതിരെ വേവേറെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത് എന്നതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍സി ബസിന്റെ ഡ്രൈവറെ മുണ്ടൂരിന് സമീപം ബസ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. വിവാഹസംഘത്തിന്റെ വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു ടെമ്പോ ട്രാവലറിലും ടാറ്റാ സുമോയിലുമായാണ് വിവാഹസംഘം യാത്ര ചെയ്തിരുന്നത്. സംഘത്തിലുണ്ടായിരുന്ന ദിലീപ്(24),ബിനേഷ് (23), എന്നീ സഹോദരങ്ങളും അനീഷ് (29) എന്നയാളുമാണ് ഡ്രൈവറെ ആക്രമിച്ചത്. 

ബസിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ അക്രമദൃശ്യങ്ങള്‍ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വൈറലാവുകയും സംഭവത്തിനെതിരെ വന്‍ജനരോക്ഷമുയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇടപെട്ട കെ.എസ്.ആര്‍.ടി.സി എംഡി എ.ഹേമചന്ദ്രന്‍ ശക്തമായ നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.