തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് മൂന്ന് മാസത്തിനകം പരിഹാരമെന്ന് ധനമന്ത്രി തോമസ് ഐസക്. സമഗ്ര പുനസംഘടനയ്ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കും. ആറ് മാസത്തെ പെൻഷൻ കുടിശിക അടക്കം സാമ്പത്തിക ബാധ്യത സര്‍ക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ ഉറപ്പ്.
കടക്കെണിയിൽ ആണ്ടുമുങ്ങിക്കിടക്കുന്ന കെഎസ്ആടിസിക്ക് കച്ചിത്തുരുമ്പ്. മൂന്ന് മാസത്തിനകം പുനസംഘടന പൂര്‍ത്തിയാക്കി ലാഭനഷ്ടങ്ങളില്ലാത്ത വിധം കോര്‍പറേഷനെ മാറ്റിയെടുക്കുമെന്ന് ധനമന്ത്രി ഉറപ്പ് പറഞ്ഞത് പോയിന്റ് ബ്ലാങ്കിൽ. ആറ് മാസത്തെ പെൻഷൻ കുടിശികയുണ്ട്. 3000 കോടി രൂപയുടെ ബാധ്യത ദീര്‍ഘകാല വായ്പമായി മാറ്റാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ബാങ്ക് കണ്‍സോഷ്യവുമായി ചര്‍ച്ചകൾ പൂർത്തിയായാൽ ഒരുമാസത്തിനകം തന്നെ തുക ലഭ്യമാക്കും. 38000 പെൻഷൻ കാരുടെ പ്രതിമാസ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇതാണ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതുവരെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൊടുത്തത് 700 കോടി രൂപയാണ്. പുനസംഘടന നടപ്പാക്കുമ്പോൾ വരുമാസവും ചെലവും തമ്മിൽ വ്യത്യാസം 1000 കോടി രൂപ വരും. ഇത് സര്‍ക്കാര്‍ കൊടുക്കുമെന്നാണ് ബജറ്റിന് മുൻപ് ധനമന്ത്രിയുടെ വാക്ക്.
