പൊതുമുതൽ നശിപ്പിക്കൽ; നഷ്ടം ഈടാക്കാൻ സ്ഥിരം സമിതി വേണമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന്‍റെ മറവിൽ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് കെഎസ്ആർടിസിയുടെ സത്യവാങ്മൂലം.
കൊച്ചി: അക്രമ സംഭവങ്ങളെ തുടർന്നുണ്ടാകുന്ന നഷ്ടം ഈടാക്കാൻ ഒരു സ്ഥിരം സമിതി വേണമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന്‍റെ മറവിൽ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് കെഎസ്ആർടിസിയുടെ സത്യവാങ്മൂലം.
അക്രമ സംഭവങ്ങളിൽ കെഎസ്ആർടിസി അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരുടെ നേതൃത്വത്തിൽ ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. അക്രമം നടത്തിയവരിൽ നിന്ന് തന്നെ നഷ്ടം ഈടാക്കാൻ സമിതിയ്ക്ക് കഴിയണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.
ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊതു ജനത്തിന്‍റെ യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. കെഎസ്ആർടിസിയുടെ 99 ബസുകൾ തകർക്കപ്പെട്ടു. 3.35 കോടി രൂപയുടെ നഷ്ടം ഇതു വഴിയുണ്ടായി. തകർന്ന ബസ്സുകളുടെ ഓട്ടം നിലച്ചപ്പോൾ നഷ്ടം വേറെയും ഉണ്ടായി. ഇതിനെല്ലാം കാരണക്കാരായവർക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നാണ് പൊതു താത്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.