തിരുവന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിന്‍റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. 285 കണ്ടക്ടര്‍മാരെയാണ് കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത്. സ്ഥലം മാറ്റം അശാസ്ത്രീയമാണെന്നാരോപിച്ച് മാനേജ്മെന്‍റിനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍. ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ജീവനക്കാരെ നേരത്തെ മാനേജ്മെന്‍റ് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഡ്യൂട്ടി പരിഷ്കരണത്തിന്‍റെ പേരില്‍ തന്നെയാണ് പുതിയ സ്ഥലംമാറ്റവും. നേരത്തെ ഡ്രൈവര്‍മാരെയാണ് കൂട്ടത്തോടെ മാറ്റിയതെങ്കില്‍ ഇപ്പോള്‍ കണ്ടക്ടര്‍മാര്‍ക്കാണ് സ്ഥലംമാറ്റം. പെന്‍ഷനാവാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുളളവര്‍ക്ക് പോലും പരിഗണനയില്ലെന്ന് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

ശബരിമല തീര്‍ത്ഥാടനകാലത്ത് പെട്ടെന്നുളള കൂട്ടസ്ഥലംമാറ്റം തിരിച്ചടിയാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സിംഗിള്‍ ഡ്യൂട്ടി നടപ്പായതോടെ അധികമുളള ജീവനക്കാരുടെ പുനര്‍വിന്യാസമാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.​ഡ്യൂട്ടി പരിഷ്കരണത്തിന്‍റെ പേരില്‍ നിലവില്‍ പല ഡിപ്പോളിലും ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരത്തിലാണ്.