കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; 21ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം
പിരിച്ചുവിട്ട കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ വീണ്ടും സമരം ശക്തമാക്കുന്നു. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും.
തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ വീണ്ടും സമരം ശക്തമാക്കുന്നു. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സർക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം. ഏകദേശം 3,861 കണ്ടക്ടർക്കാണ് ജോലി നഷ്ടപ്പെട്ടത്.
സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം നടക്കുമ്പോഴും സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എംപാനൽ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയിൽ എംപാലനലുകാർ ഹർജി നൽകിയിട്ടുണ്ട്. ലോംഗ് മാർച്ചുൾപ്പെടെ നടത്തിയിട്ടും സർക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തിയെന്നാരോപിച്ചാണ് അടുത്ത ഘട്ടം സമരം. കെഎസ്ആർടിസിയിലെ യൂണിയനുകൾ ആത്മാർത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തിൽ പിരിച്ചുവിടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.
അതിനിടെ വലിയ നഷ്ടത്തിലാണെങ്കിൽ കെഎസ്ആർടിസി അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി ഇന്ന് ചോദിച്ചു. താൽകാലിക ജീവനക്കാരുടെ പെൻഷൻ സംബ്ധിച്ച കേസിലാണ് കോടതി പരാമർശം. താൽകാലിക ജീവനക്കാർക്ക് സേവന കാലാവധി കണക്കാക്കി പെൻഷൻ നൽകണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ എസ് ആർ ടി സിയാണ് സുപ്രീംകോടതിയിൽ എത്തിയത്.
നിലവിൽ 4000 കോടിയിലധികം നഷ്ടമാണെന്ന് കെ എസ് ആർടിസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. താൽകാലിക ജീവനക്കാർക്ക് കൂടി പെൻഷൻ നൽകേണ്ടിവന്നാൽ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. ഇത് താങ്ങാനാവില്ലെന്ന് കെ എസ് ആർടിസി ലോടതിയെ അറിയിച്ചപ്പോഴാണ് എങ്കിൽ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.