കെഎസ്ആർടിസിയിലെ താത്കാലിക കണ്ടക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി; സെക്രട്ടേറിയറ്റിനു മുന്നിൽ ശയന പ്രദക്ഷിണം
പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയോ മാന്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.
തിരുവന്തപുരം: ഹൈക്കോടതി വിധിയെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാർ രണ്ടാം ഘട്ട സമരം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് തീരുമാനം. സർക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ശയന പ്രദക്ഷിണവും നടത്തും.
നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം തുടരാനാണ് തീരുമാനം.സമ്മേളനത്തിനു മുന്നേ സമരക്കാരുടെ ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയോ മാന്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.