പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ കെഎസ്ആര്‍.ടി.ഇ.എ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3100 കോടി രൂപയുടെ വായ്പ കിട്ടുമെന്ന് ഉറപ്പായതോടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി ത്വരിതപ്പെടുത്തി. കെഎസ്ആര്‍ടിസിയ്ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ട് വച്ച പ്രധാന ആവശ്യമാണ് പെന്‍ഷന്‍ പ്രായം കൂട്ടല്‍. 

ഇതേതുടര്‍ന്ന് കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്നണിനേതാക്കളെ ധരിപ്പിച്ചിരുന്നു. പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ കെഎസ്ആര്‍.ടി.ഇ.എ അറിയിച്ചിട്ടുണ്ട്.

കരാര്‍ ഒപ്പിട്ടതോടെ എപ്രില്‍ മൂന്നിനോ നാലിനോ 3100 കോടി രൂപ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത് വര്‍ഷത്തെ കാലാവധിയില്‍ 9.2 ശതമാനം പലിശയ്ക്കാണ് കെ.എസ്.ആര്‍.ടി.സി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്തിരിക്കുന്നത്. 

എസ്.ബി.ഐ,വിജയ ബാങ്ക്, കാനറ ബാങ്ക്, കെടിഡിഎഫ്സി എന്നീ ധനകാര്യസ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് കെഎസ്ആര്‍ടിസിക്ക് ഇത്രവലിയ തുക വായ്പയായി നല്‍കുന്നത്. 
എസ്ബിഐയാണ് കണ്‍സോര്‍ഷ്യം ലീഡര്‍. ദീഘകാലകരാറായതിനാല്‍ പ്രതിദിന തിരിച്ചടവ് 3 കോടിയില്‍ നിന്ന് ഒരു കോടിയായി കുറയും എന്നതാണ് കെ.എസ്.ആര്‍.ടിസക്കുള്ള പ്രധാന നേട്ടം.