Asianet News MalayalamAsianet News Malayalam

'ക്ഷമിക്കുക, ക്ഷമാശീലരുടെ കൂടെയാണ് ദൈവം; നേരത്തെ പരാതിയില്‍ ഒപ്പിടാൻ മറന്നവർക്കറിയാം ഇമ്മിണി വലിയ കേസിന്‍റെ ഗതിയെന്താകുമെന്ന്'

ബന്ധുനിയമന ആരോപണത്തില്‍ മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് മന്ത്രി കെടി ജലീലീല്‍. ഫേസ്ബുക്കിലെഴുതിയ ദീര്‍ഘമായ കുറിപ്പിലാണ് കെടി ജലീല്‍ ലീഗ് നേതാക്കള്‍ക്കെതിരെയും ആരോപണം സഭയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിനെതിരെയും തിരിഞ്ഞത്. 
 

kt jaleel against muslim league
Author
Kerala, First Published Dec 16, 2018, 6:38 PM IST

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് മന്ത്രി കെടി ജലീലീല്‍. ഫേസ്ബുക്കിലെഴുതിയ ദീര്‍ഘമായ കുറിപ്പിലാണ് കെടി ജലീല്‍ ലീഗ് നേതാക്കള്‍ക്കെതിരെയും ആരോപണം സഭയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിനെതിരെയും തിരിഞ്ഞത്. 

'അങ്ങനെ മല എലിയെ പ്രസവിച്ചു. എന്തൊക്കെയായിരുന്നു പുകിൽ. ബോഫേഴ്സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷൻ നിയമനം എന്റെ പഴയ സഹപ്രവർത്തകർ കൊണ്ടാടിയത്'... എന്ന് തുടങ്ങുന്ന കുറിപ്പില്‍ ശൂന്യമായൊരു കേസ് സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസുകാരെ ഏല്‍പ്പിച്ച് മാറി നിന്നുവെന്നും ജലീല്‍ ആരോപിക്കുന്നു.

കറുത്ത തുണിക്കഷ്ണങ്ങൾ വീശിയോ ബഹിഷ്കരണം നടത്തിയോ ഒരാളെയും തോൽപിക്കാനാവില്ല.  ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെരുവിൽ നാക്കിട്ടടിക്കുകയല്ല വേണ്ടത്. വെളിപ്പെട്ടതും വെളിപ്പെടാനിരിക്കുന്നതുമായ തെളിവുകളുടെ കെട്ടുമായി പത്രസമ്മേളനം നടത്തി ചർവിതചർവണം നടത്താതെ നീതിന്യായ കോടതികളെ സമീപിക്കണം. വിജിലൻസിൽ പരാതി കൊടുത്തപ്പോൾ ഒപ്പ് പോലും ഇടാൻ 'മറന്നു' പോയവർക്കറിയാം ഇമ്മിണി വലിയ കേസിന്റെ ഗതിയെന്താകുമെന്ന് എന്നും ജലീല്‍ പരിഹസിക്കുന്നു.

താന്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നോ ആര്‍ക്കെങ്കിലും പണം കൊടുക്കാനുണ്ടെന്നോ മറ്റേതെങ്കിലും തരത്തിലുള്ള വെട്ടിപ്പുകള്‍ നടത്തിയെന്നോ തെളിവ് സഹിതം വന്നാല്‍ അത് പലിശ സഹിതം നല്‍കി തീര്‍ക്കാനും പൊതു ജീവിതം അവസാനിപ്പിക്കാനും തയ്യാറാണെന്നും ജലീല്‍ വെല്ലുവിളിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അങ്ങനെ മല എലിയെ പ്രസവിച്ചു. എന്തൊക്കെയായിരുന്നു പുകിൽ. ബോഫേഴ്സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷൻ നിയമനം എന്റെ പഴയ സഹപ്രവർത്തകർ കൊണ്ടാടിയത്. അതിന് എരുവും പുളിയും നൽകാൻ മററു ചിലരും ഒത്തു ചേർന്നപ്പോൾ "ഏഴു വൻദോഷങ്ങളിൽ" പെട്ട കുറ്റം തന്നെയെന്ന് പാവം ലീഗണികളും ധരിച്ചു. ഞാൻ കരുതിയത് ലീഗിന്റെ "സിങ്ക"ക്കുട്ടികളിൽ ആരെങ്കിലുമാകും ആറ്റു നോറ്റു കിട്ടിയ "നിധി" സഭയിൽ അവതരിപ്പിക്കുക എന്നാണ്. അവസാനം ശൂന്യമായ ആ ഭാണ്ഡം സമർത്ഥമായി മുരളീധരന്റെ തോളിലിട്ട് മാറി നിന്ന് ലീഗ് അംഗങ്ങൾ ഊറിച്ചിരിക്കുന്ന കാഴ്ച രസകരമായിരുന്നു. ഇങ്ങിനെയെങ്കിൽ വിഷയം നേരത്തെ തന്നെ യൂത്ത് കോൺഗ്രസ്സിനെ ഏൽപിച്ചു തടിതപ്പാമായിരുന്നില്ലേ എന്ന് ലീഗ് ബെഞ്ചിൽ ആരോ അടക്കം പറയുന്നതും കേട്ടു. 
സഭയിൽ ലീഗിന്റെ വില്ലാളി വീരൻമാർ പ്രശ്നം ഉയർത്തിയാൽ മലപ്പുറത്ത് ''കൊടുത്ത"തിന്റെ ബാക്കി തിരുവനന്തപുരത്ത് കൊടുക്കാമെന്ന് കരുതി സൂക്ഷിച്ചുവെച്ചത് മിച്ചം.

കറുത്ത തുണിക്കഷ്ണങ്ങൾ വീശിയോ ബഹിഷ്കരണം നടത്തിയോ ഒരാളെയും തോൽപിക്കാനാവില്ല. 2006-ൽ ലീഗിന്റെ പൊന്നാപുരം കോട്ടയിൽ യൂത്ത്ലീഗുകാരുടെ മുത്തപ്പനെ മുട്ടുകുത്തിച്ചതിന് ശേഷം എല്ലാ UDF തദ്ദേശ സ്ഥാപനങ്ങളും സ്ഥലം MLA എന്ന നിലയിൽ എന്നെ അഞ്ചു വർഷവും ബഹിഷ്കരിച്ചു. ആ ബഹിഷ്കരണ കാലമായിരുന്നു കുറ്റിപ്പുറത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും സുവർണ്ണകാലം. സംരക്ഷകരായി പോലീസും പട്ടാളവുമൊക്കെ മന്ത്രി എന്ന നിലയിൽ ഇപ്പോഴല്ലെ? അതൊന്നും ഇല്ലാതിരുന്ന കാലത്തും തല ഉയർത്തിപ്പിടിച്ച് നെഞ്ചും വിരിച്ച് സധൈര്യം നടന്നും വാഹനത്തിലുമൊക്കെ മലപ്പുറത്തിന്റെ ഹൃദയഭൂമിയിലൂടെ പോയിട്ടുണ്ട് ഈയുള്ളവൻ. കൊമ്പും വമ്പും കാട്ടി അന്ന് പേടിപ്പിക്കാൻ നോക്കിയിട്ട് പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ. കേവലം ഒരു വർഷത്തേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെരുവിൽ നാക്കിട്ടടിക്കുകയല്ല വേണ്ടത്. വെളിപ്പെട്ടതും വെളിപ്പെടാനിരിക്കുന്നതുമായ തെളിവുകളുടെ കെട്ടുമായി പത്രസമ്മേളനം നടത്തി ചർവിതചർവണം നടത്താതെ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. വിജിലൻസിൽ പരാതി കൊടുത്തപ്പോൾ ഒപ്പ് പോലും ഇടാൻ 'മറന്നു' പോയവർക്കറിയാം ഇമ്മിണി വലിയ കേസിന്റെ ഗതിയെന്താകുമെന്ന്.

എന്നെ കള്ളനെന്നും അഴിമതിക്കാരനെന്നും വിളിച്ച് അധിക്ഷേപിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ : ഈ ഭൂമി ലോകത്ത് ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരാളുടെ കയ്യിൽ നിന്ന് പത്തു പൈസ ഞാൻ കൈക്കൂലി വാങ്ങിയെന്നോ, സ്വന്തം നേതൃത്വം നൽകി നടത്തുന്ന കച്ചവട സംരഭത്തിലേക്ക് ആരുടെ കയ്യിൽ നിന്നെങ്കിലും ഷെയർ പിരിച്ചെന്നോ, റിയലെസ്റ്റേറ്റ് ബിസിനസിൽ ഇടനിലക്കാരനായി നിന്ന് ആരിൽ നിന്നെങ്കിലും പണം തട്ടിയെന്നോ, ഏതെങ്കിലും സ്ഥാപനങ്ങളുടെ ഔദാര്യം സ്വന്തം ആവശ്യത്തിന് പറ്റിയെന്നോ, കൂട്ടു ബിസിനസിൽ സഹപ്രവർത്തകരായ പങ്കാളികളെ പറ്റിച്ചെന്നോ, ആരുടെ കയ്യിൽ നിന്നെങ്കിലും കടമായിട്ടെങ്കിലും വാങ്ങിയ വകയിൽ പത്ത് പൈസ തിരിച്ചു നൽകാനുണ്ടെന്നോ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിക്കുന്ന ഒരാൾ ഈ പോസ്റ്റിനടിയിൽ സത്യസന്ധമായി കമന്റിട്ട് തെളിവുകളുമായോ സാക്ഷികളുമായോ സമീപിച്ചാൽ അവർക്കത് പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നൽകുമെന്ന് മാത്രമല്ല പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഉറക്കെ ഉൽഘോഷിക്കാൻ എനിക്കശേഷം മടിയില്ല. ഇങ്ങിനെ പറയാൻ ധൈര്യമുള്ള എത്ര മൂത്തലീഗ് നേതാക്കളുണ്ടിവിടെ? യൂത്ത് ലീഗിന്റെ എത്ര ചെങ്കൂറ്റമുള്ള വെല്ലുവിളി വീരൻമാരുണ്ടിവിടെ? "ക്ഷമിക്കുക, നിശ്ചയമായും ക്ഷമാശീലരുടെ കൂടെയാണ് ദൈവം" (വിശുദ്ധ ഖുർആൻ).

Follow Us:
Download App:
  • android
  • ios