കൊച്ചി മെട്രോയില്‍ ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് 272 കുടുംബശ്രീ പ്രവര്‍ത്തകരുടെ ആരോപണം. ജോലിയ്ക്കായി ജില്ലാ മിഷന്‍ 39 ദിവസത്തെ തൊഴില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ജോലിയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പരിശീലനം കഴിഞ്ഞപ്പോള്‍ കൊച്ചി മെട്രോയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടിയുള്ള കുടുംബശ്രീയുടെ അറിയിപ്പ് വന്നു. തുടര്‍ന്ന് നടന്ന എഴുത്ത് പരീക്ഷയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 275 പേരില്‍ ജോലി കിട്ടിയത് മൂന്ന് പേര്‍ക്ക്.

എന്നാല്‍ മെട്രോയില്‍ ആര്‍ക്കും ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലപാട്. നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മാത്രമാണ് വ്യക്തമാക്കിയുന്നതെന്നും കുടുംബശ്രീ ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു. അതേസമയം സമരം തീര്‍ക്കാര്‍ കെഎംആര്‍എല്‍ പെണ്ണൊരുമ കൂട്ടായ്മയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മെട്രോയുടെ രണ്ടാഘട്ടത്തില്‍ തൊഴില്‍ നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പെണ്ണൊരുമ കൂട്ടായ്മ.