കുൽഗാം: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു..നാല് തീവ്രവാദികളെ കരസേന വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു..കൂടുതൽ തീവ്രവാദികൾക്ക് വേണ്ടി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇന്ന് പുലർച്ചെയാണ് തീവ്രവാദികളും കരസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോരയിൽ ഭീകരർക്കായി കരസേന നടത്തിയ തിരച്ചിലിനിടയിലാണ് ഒരു വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്ന തീവ്രവാദികൾ കരസേനയ്ക്ക് നേരെ വെടിയുതുർത്തത്. തുടർന്ന് ഇരുവിഭാഗവും മണിക്കൂറുകളോളം ഏറ്റുമുട്ടി. സുരക്ഷാസേനയും കരസേനയോടൊപ്പം ചേർന്നാണ് ഭീകരരെ നേരിട്ടത്.
ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. നാല് തീവ്രവാദികളെ സൈന്യം വധിച്ചു..ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടവരെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ തീവ്രവാദികൾ പ്രദേശത്തുണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാസേന. പ്രദേശം സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
വൻ ആയുധ സന്നാഹങ്ങളുമായാണ് തീവ്രവാദികൾ വീട്ടിൽ ഒളിച്ചിരുന്നിരുന്നതെന്ന് സുരക്ഷാസേന അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് എകെ 47 തോക്കുകളും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ ദൃശ്യങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ചയും സുരക്ഷാ സേന രണ്ട് ഹിസ്ബുൾ തീവ്രവാദികളെ വധിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ ജമ്മുകശ്മീരിൽ തീവ്രവാദികൾ സുരക്ഷാസേനക്കും കരസേനക്ക്ും നേരെ ആക്രമണം നടത്തിയിരുന്നു.
