ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയില്‍
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കൽ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. ആലുവ മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആയുഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യ അനികയെ അറസ്റ്റ് ചെയ്തത്. ഈ മാസം 12 മുതലാണ് ഇവർ കുന്നുവഴിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്. ഇവർക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചുളള അന്വേഷണം നടക്കുകയാണ്.
ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് റൂറൽ ജില്ലയിൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. അതിമാരകമായ ലഹരി മരുന്നാണ് പിടികൂടിയത്. എറണാകുളം റെയിഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.



