കുമാരസ്വാമി-സോണിയ ചർച്ച ദില്ലിയിൽ മന്ത്രിമാരെ ചൊല്ലി തർക്കമില്ലെന്ന് കുമാരസ്വാമി കോൺഗ്രസ് എംഎൽഎമാരെ തുറന്നുവിടണമെന്ന് അമിത്ഷാ
ദില്ലി: കർണ്ണാടകത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ദില്ലിയിലെത്തിയ എച്ച് ഡി കുമാരസ്വാമി സോണിയാഗാന്ധിയുമായി അല്‍പ്പസമയത്തിനകം ചർച്ച നടത്തും. മന്ത്രിമാരെക്കുറിച്ച് തർക്കമുണ്ടെന്ന റിപ്പോർട്ട് കുമാര സ്വാമി തള്ളി. എംഎൽഎമാരെ ഹോട്ടലിൽ നിന്ന് കോൺഗ്രസ് തുറന്നുവിട്ടാൽ നിലപാടു മാറുന്നത് കാണാമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
കർണ്ണാടകത്തിൽ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് കോൺഗ്രസ് ജെഡിഎസ് ബന്ധത്തിൽ കല്ലുകടി ദൃശ്യമായി. ഹൈക്കമാൻഡ് നിർദ്ദേശിച്ചതു കൊണ്ടാണ് ജെഡിഎസിനെ പിന്തുണയ്ക്കുന്നതെന്നും മുമ്പ് പറഞ്ഞത് വിഴുങ്ങേണ്ടി വന്നെന്നുംകോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പറഞ്ഞത് ഇതിൻറെ സൂചനയായി.
ദില്ലിയിലെത്തിയ എച്ച് ഡി കുമാരസ്വാമി ബിഎസ്പി നേതാവ് മായാവതിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. എഴു മണിക്ക് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തി രാഹുൽ ഗാന്ധിയെയും സോണിയാഗാന്ധിയെയും കുമാരസ്വാമി കാണും. കോൺഗ്രസുമായി ഒരു തർക്കവുമില്ലെന്നും മന്ത്രിമാരെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഇതിനിടെ കോൺഗ്രസിനെതിരെയുള്ള ജനതീരുമാനം മാനിച്ചാണ് കർണ്ണാടകത്തിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതെന്ന വാദവുമായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ നിലപാടു മാറ്റേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു
ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി ലിംഗായത്ത് നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുതും കോൺഗ്രസിന് തലവേദനയായി. എന്തായാലും 24നു നടക്കുന്ന വിശ്വാസവോട്ടെടുപ്പിനു ശേഷം എംഎൽഎമാരെ വീട്ടിൽ പോകാൻ അനുവദിച്ചാൽ മതിയെന്നാണ് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിൻറെ തീരുമാനം
