പിണറായി ആഭ്യന്തരം ഒഴിയണമെന്ന് കുമ്മനം കസ്റ്റഡി മരണത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന്  കുമ്മനം ഹര്‍ത്താല്‍ ദിനത്തില്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കുമ്മനം ഖേദം പ്രകടിപ്പിച്ചു​

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്ന് കുമ്മനം രാജശേഖരന്‍. ഹര്‍ത്താല്‍ ദിനത്തില്‍ വരാപ്പുഴയില്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കുമ്മനം ഖേദം പ്രകടിപ്പിച്ചു. ശ്രീജിത്തിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നും ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം കുമ്മനം ആവശ്യപ്പെട്ടു.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.