തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥൻ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം.

കോട്ടയം: ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയും കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമയുമായ വിശ്വനാഥൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വിഷാദ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 150 കോടിയോളം രൂപയുടെ ചിട്ടിതട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ വിശ്വനാഥൻ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച്ച ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിശ്വനാഥൻ വിഷാദ രോഗത്തിന് അന്നു മുതൽ മുതൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ആറാം നിലയിലെ ടെറസിന് മുകളിൽ നിന്നും ചാടിയാണ് ആത്മഹത്യ. കെട്ടിടങ്ങൾ തമ്മിൽ ബന്ധിക്കുന്ന ഇരുമ്പ് പാലത്തിൽ തലയിടിച്ചാണ് മരണം. ഷീറ്റ് തകർന്നാണ് വിശ്വനാഥൻ പാലത്തിൽ മുഖം ഇടിച്ച് വീണത്

വിശ്വനാഥനും ഭാര്യയും മക്കളും മരുമക്കളും അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. ഇവർ കോടതിയിൽ പാപ്പർ ഹർജി നൽകിയിരുന്നു. സ്വത്ത് കണ്ടെത്തുന്നതിനായി കോട്ടയം സബ് കോടതി റിസീവറെ വെച്ച് വസ്തുവകകളുടെ മൂല്യം തിട്ടപ്പെടുത്തിയിരുന്നു. ആദ്യം ഒളിവിൽപോയ വിശ്വനാഥൻ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.