ഗ്രൂപ്പുകള്‍ രൂപീകരിച്ച് കാര്‍ഷിക വായ്പ നല്‍കുന്പോള്‍ ഗ്രൂപ്പിലെ ഓരോ അംഗങ്ങളുടെയും എല്ലാ കാര്യങ്ങളും ബാങ്കുകള്‍ പരിശോധിക്കണം.

ആലപ്പുഴ:കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ്പീലിയാനിക്കലടക്കം വിവിധ സംഘടനകള്‍ ശുപാര്‍ശ ചെയ്ത കാര്‍‍ഷിക വായ്പകള്‍ അനുവദിച്ച സംഭവത്തില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ച. വ്യാജ ഒപ്പിട്ടും ഇല്ലാത്ത ആളുകളുടെ പേരില്‍ വായ്പ കൊടുക്കാനും ബാങ്കുകള്‍ കൂട്ടുനിന്നെന്ന് വ്യക്തം. ഒരു രേഖയും പരിശോധിക്കാതെയാണ് പല ബാങ്കുമാനേജര്‍മാരും കോടികള്‍ ഈ സംഘടകളുടെ ശുപാര്‍ശയില്‍ വാരിക്കോരി നല്‍കിയത്.

ഗ്രൂപ്പുകള്‍ രൂപീകരിച്ച് കാര്‍ഷിക വായ്പ നല്‍കുന്പോള്‍ ഗ്രൂപ്പിലെ ഓരോ അംഗങ്ങളുടെയും എല്ലാ കാര്യങ്ങളും ബാങ്കുകള്‍ പരിശോധിക്കണം. അപേക്ഷ തൊട്ട് വായ്പ അനുവദിക്കുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും നിബന്ധനകളെല്ലാം ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ ചെയ്യാത്ത കൃഷിക്കായി ഗ്രൂപ്പുകളുണ്ടാക്കി ഫാദര്‍ തോമസ് പീലിയാനിക്കലും എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന്‍റെ ഹരിത ഗീതവും വായ്പക്കായി ശുപാര്‍ശ ചെയ്തപ്പോള്‍ ഇതൊന്നും പാലിച്ചിരുന്നില്ല. 

ഗ്രൂപ്പിലെ സെക്രട്ടറിയും പ്രസിഡണ്ടും മാത്രം വന്ന് ഒപ്പിട്ട് നല്‍കി ബാക്കിയുള്ളവരുടെ പേരിലും വായ്പ കൊടുക്കുന്ന സംഭവമാണ് കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പില്‍ കണ്ടത്. ആളുകളറിയാതെ വായ്പ എടുത്ത സംഭവത്തില്‍ തങ്ങളുടെ ഒപ്പല്ല ഇതെന്ന് ബാങ്കുകളില്‍ വന്ന് നേരിട്ട് പറഞ്ഞിട്ടും പരാതി കൊടുത്തിട്ടും ബാങ്കുകള്‍ക്ക് ഒരു കുലുക്കവുമില്ല. 

കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ് നടന്നിട്ടും ബാങ്കിലെ ഉന്നതര്‍ മുതല്‍ എല്ലാവരും കുടുമെന്നായപ്പോള്‍ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് എല്ലാ ബാങ്കുകളുടെയും ശ്രമം. ഫാദര്‍ തോമസ് പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത വായ്പകള്‍ ശരിയാക്കിക്കൊടുക്കാന്‍ പലപ്പോഴും ബാങ്ക് മാനേജര്‍മാര്‍ മല്‍സരിച്ചു.

എസ്ബിഐ, കാനറ, ഐഒബി, തുടങ്ങി പ്രധാന ബാങ്കുകളിലെല്ലാം നൂറുകണക്കിന് ഗ്രൂപ്പുകള്‍ക്കാണ് ഫാദര‍് തോമസ്പീലിയാനിക്കല്‍ വായ്പകള്‍ക്ക് ശുപാര്‍ശ ചെയ്തത്. അനുവദിച്ച വായ്പകളില്‍ ബഹുഭൂരിപക്ഷവും കിട്ടാക്കടമായി അവശേഷിക്കുകയും ചെയ്യുന്നു. എന്നിട്ടും ബാങ്കുകള്‍ മിണ്ടുന്നില്ല.