കുട്ടനാട് പാക്കേജിന്‍റെ പരാജയം: വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ

ആലപ്പുഴ: കുട്ടനാട് പാക്കേജിന്‍റെ നടത്തിപ്പിലുണ്ടായ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സിപിഐ. കുട്ടനാട് പാക്കേജിന്‍റെ പരാജയമാണ് ഇപ്പോഴത്തെ പ്രളയത്തിനു കാരണം. പാക്കേജിന്‍റെ ഒന്നാം ഘട്ടത്തിനായി അനുവദിച്ച പണം ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബി പങ്കുവയ്ക്കുകയായിരുന്നെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൃഷി സന്പന്നമാക്കാനും കുട്ടനാടിനെ പ്രളയത്തില്‍ നിന്ന് സംരക്ഷിക്കാനുമായി തുടങ്ങിയ കുട്ടനാട് പാക്കേജിന്‍റെ ഒന്നാം ഘട്ടത്തിനായി ചെലവിട്ടത് 1840 കോടി രൂപ. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും പദ്ധതി കൊണ്ട് കുട്ടനാടിന് യാതൊരു നേട്ടവും ഉണ്ടായില്ലെന്ന് തെളിയിക്കുന്നതായി ഇത്തവണത്തെ പ്രളയം. പുറം ബണ്ട് നിർമ്മാണം, ഇതര കൃഷികളുടെ പ്രോത്സാഹനം, വെള്ളപൊക്ക നിയന്ത്രണം തുടങ്ങി 50 മേഖലകള്‍ക്കായി അനുവദിച്ച തുകയെല്ലാം എവിടെ പോയെന്നാണ് സിപിഐയുടെ ചോദ്യം.

ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 1840 കോടി രൂപയിൽ 1500 കോടിയോളം രൂപയും പുറംബണ്ട് നിർമ്മാണത്തിനായിരുന്നു മാറ്റിവച്ചത്. എന്നാല്‍ പുറം ബണ്ട് ഇല്ലാത്തതു മൂലമാണ് പാടശേഖരമെല്ലാം നശിച്ചത്. പാക്കേജിലെ അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് ഭരണമെന്നോ യുഡിഎഫ് ഭരണമെന്നോ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ആഞ്ചലോസ് സമ്മതിക്കുന്നു. കുട്ടനാട് പാക്കജിനെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കായംകുളം എംഎല്‍എ പ്രതിഭാ ഹരി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.