എന്നാല്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തില്‍

ആലപ്പുഴ: മഴ കുറഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് താഴ്‌ന്നു. വീടുകളില്‍ നിന്ന് ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിക്കുമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനം എല്ലായിടത്തും നടപ്പായില്ല. പച്ചക്കറി മിക്ക ക്യാമ്പുകളിലുള്ളവര്‍ക്കും കിട്ടുന്നില്ല. ആരോഗ്യവകുപ്പിന്‍റെ മെഡിക്കല്‍ സംഘം കുട്ടനാട്ടില്‍ നേരിട്ട് ജനങ്ങള്‍ക്ക് ചികില്‍സ ലഭ്യമാക്കിത്തുടങ്ങി. 

വെള്ളംകയറിയതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാതിരിക്കുന്ന പലര്‍ക്കും മെഡിക്കല്‍ സംഘത്തിന്‍റെ സേവനം കിട്ടിത്തുടങ്ങി. ജലനിരപ്പ് താഴുന്നതോടെ എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതലും ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്. വെള്ളംതാഴ്ന്ന് ജനജീവിതം സാധാരണ നിലയിലായാല്‍ സൗജന്യ റേഷന്‍ കിട്ടുമെന്ന പ്രഖ്യാപനം കുട്ടനാട്ടുകാര്‍ക്ക് ഒരല്പം ആശ്വാസമായിട്ടുണ്ട്. ഇന്നും കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.