കുവൈത്ത് സിറ്റി: ഈദുല്‍ഫിത്തര്‍ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ എട്ടംഗ ഐഎസ് സംഘത്തില്‍ ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. പിടിയിലായ മുകേഷ് ഏതു സംസ്ഥാനത്തുനിന്നുള്ളതാണെന്ന വിവരം ലഭിച്ചിട്ടില്ല.

ഹവാലി ഗവര്‍ണറേറ്റിലെ ജാഫരി മോസ്‌കിലും ,ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓഫീസുകളിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന എട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുകേഷ്എന്നാണ് പിടിയിലായ ഇന്ത്യക്കാരന്‍റെ പേര്.

എന്നാല്‍ ഇയാള്‍ ഏതുസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന വിവരം ലഭ്യമായിട്ടില്ല. റമദാന്‍റെ അവസാനമോ ഈദ് അല്‍ ഫിത്തറിന്‍റെ ആദ്യ ദിവസങ്ങളിലോ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഐ.എസ് അംഗങ്ങളായ ഭീകരരുടെ പദ്ധതി. 

മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് ഒരു സ്ത്രീയടക്കം എട്ടു ഭീകരരെ പിടികൂടിയത്. ഇതില്‍ മൂന്നാമത്തെ സംഘത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ ഒരാളാണ് മുകേഷ്. ഇതില്‍ മറ്റുള്ള രണ്ടുപേര്‍ സ്വദേശികളും ഒരാള്‍ ജി.സി.സി പൗരനുമാണ്. ഐഎസ് പതാകയും ആയുധങ്ങളും കടത്തിക്കൊണ്ടു വന്നിട്ടുള്ളതായി പിടിയിലായ ജി.സി.സി പൗരന്‍ സമ്മതിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.