കുവൈത്ത് സിറ്റി: ദേശീയ വിമോചന ആഘോഷങ്ങള്‍ക്ക് കുവൈറ്റ് ഒരുങ്ങി. ശനി-ഞായര്‍ ദിവസങ്ങളിലാണ് ആഘോഷങ്ങള്‍. ഇന്നും-നാളെയുമാണ് രാജ്യത്തിന്‍റെ ദേശീയ -വിമോചന ദിനങ്ങള്‍ കൊണ്ടാടുന്നത്.ബ്രട്ടീഷ് ആധിപത്യത്തില്‍ നിന്ന് മേചിതയായതിന്‍റെ 56- വാര്‍ഷികവും,സദ്ദാം ഹുസൈന്‍റെ ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ 26-ാം ആണ്ടുമാണ് ദേശീയ -വിമോചന ദിനമായി രാജ്യം ആഘോഷിക്കുന്നത്.

കൂടാതെ,കുവൈറ്റ് അമീറായി ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ സ്ഥാനമേറ്റിട്ട് പതിനൊന്നു വര്‍ഷം പൂര്‍ത്തിയായും ആഘോഷങ്ങള്‍ക്ക് മാറ്റ്ക്കുട്ടുന്നു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

ദേശീയ ആഘോഷങ്ങളുടെ മാസമാണ് ഫെബ്രുവരി.ഹലാ ഫെബ്രുവരി എന്ന പേരില്‍ ഒരുമാസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. നടപ്പാതകള്‍, പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം വൈദ്യുതി ദീപാലങ്കാരങ്ങളും
കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

പ്രസിഡന്‍റ് പ്രണബ് കുമാര്‍ മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള സന്ദേശം കുവൈത്ത് അമീര്‍ സാബാ അല്‍
അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായക്കും പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറഖ് അല്‍ സബയക്ക് അയച്ചതായി ഇന്ത്യന്‍ എംബസി അധികൃതര്‍
അറിയിച്ചു.