കുവൈത്തില്‍ വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നുമായില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍. സ്വദേശികള്‍ക്ക് ജോലി നല്‍കാനായി വിദേശികളെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നുമായില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സര്‍ക്കാര്‍ പദവികളില്‍ നിലവിലുള്ള വിദേശികളെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കും. പുതിയ തീരുമാനമാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് കമ്മിഷന്റെ നീക്കം. വിശേികളായ ചില ജീവനക്കാരെ നിലനിര്‍ത്താനുള്ള അധികാരം സിവില്‍ സര്‍വീസ് കമ്മിഷന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 17,000 കുവൈത്ത് പൗരന്‍മാരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് ജോലി നല്‍കുന്നതിനായി സര്‍ക്കാര്‍ മേഖലയിലുള്ള വിദേശികളെ പിരിച്ചുവിടുന്നുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. പല മന്ത്രാലയങ്ങളിലും ഭരണപരമായ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ വിദേശികള്‍ക്ക് നേരിട്ടുള്ള നിയമനം ഇല്ല. ഏതാനും വര്‍ഷങ്ങളായി അവ കരാര്‍ അടിസ്ഥാനത്തിലാണ് നല്‍കിവരുന്നത്.