കുവൈത്തില്‍ വ്യക്തികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് പ്രതിവര്‍ഷം 50-ദിനാര്‍ നിന്ന് 130 ആക്കി ഉയര്‍ത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് അധികൃതര്‍. വിദേശികള്‍ക്ക് മാത്രമായി നിര്‍മ്മിക്കുന്ന ധമാന്‍ ആശുപത്രികള്‍ ആരംഭിക്കുന്നതിന് മുമ്പ് വര്‍ധനവ് ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

 അടുത്തവര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 ദിനാറായി വര്‍ധിപ്പിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധമാനിലെ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി സിഇഒ ഡോ. അഹ്മദ് അല്‍ സാലെഹ് വ്യക്തമാക്കി. 2020 ല്‍ വിദേശികള്‍ക്ക് മാത്രമായി നിര്‍മ്മിക്കുന്ന ധമാന്‍ ആശുപത്രികള്‍ ആരംഭിക്കുന്നതിനുമുമ്പ് ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തിരുത്തി ശരിയായ വിവരങ്ങള്‍ അറിയിക്കുന്നതിനായി ഉടന്‍ തന്നെ വാര്‍ത്തസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കും.സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 50 ദിനാറും കുടുംബവിസകളുള്ളവര്‍ക്ക് 40 ദിനാറും കുട്ടികള്‍ക്ക് 30 ദിനാറുമായി ഫീസ് തുടരുമെന്ന് അല്‍ സാലെഹ് വ്യക്തമാക്കി. വിദേശികള്‍ക്ക് ഫാമിലി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കാനുള്ള സാധ്യതകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ച വരുകയാണന്ന് മന്ത്രാലയ വക്താവ് ഡോ. അഹ്മദ് അല്‍ ഷട്ടി പറഞ്ഞു.

കുവൈറ്റിലെ ഓരോ ക്ലിനിക്കിലും ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ മൂന്നു ലക്ഷംകോടി ദിനാറിന്റെ ബജറ്റ് പാസാക്കിയിട്ടുണ്ടെന്ന് അല്‍ ഷട്ടി കൂട്ടിച്ചേര്‍ത്തു.