കുവൈത്ത് സിറ്റി: കുവൈത്ത് വാര്‍ത്താ വിനിമയ-യുവജനകാര്യ മന്ത്രിയുടെ രാജി അമീര്‍ സ്വീകരിച്ചു. പകരം ചുമതല രണ്ട് മന്ത്രിമാര്‍ക്കായി വീതിച്ച് നല്‍കി അമീരി ദിവാന്‍ ഉത്തരവും പുറപ്പെടുവിച്ചു. അന്താരാഷ്ട്ര കായിക സംഘടനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടെന്ന് ആരോപിച്ച് എം.പിമാര്‍ നല്‍കിയ അവിശ്വാസപ്രമേയം നാളെ ചര്‍ച്ചയക്ക് എടുക്കാനിരിക്കെയാണ് രാജി.

വാര്‍ത്താ വിനിമയ, യുവജനകാര്യവകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബായുടെ രാജി അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ ഇന്ന് സ്വീകരിച്ചത്.ബായാന്‍ പാലസില്‍, രാവിലെ അമീറിനെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായാണ് മന്ത്രിയുടെ രാജിക്കത്ത് സമര്‍പ്പിച്ചത്. 

ഷേഖ് സല്‍മാന്‍ അല്‍ സാബയുടെ രാജി സ്വീകരിച്ചതായും മറ്റു രണ്ടു മന്ത്രിമാര്‍ക്ക് അദ്ദേഹത്തിന്‍റെ വകുപ്പുകളുടെ ചുമതല നല്‍കുന്നതുമായ രണ്ട് ഉത്തരവുകളും അമീര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാരക് അല്‍ സാബായ്ക്ക് വാര്‍ത്താ വിനിമയ വകുപ്പും, വാണിജ്യ, വ്യവസായവകുപ്പ് മന്ത്രി ഖാലിദ് അല്‍ റൗദാന് യുവജനകാര്യ വകുപ്പിന്റെയും അധികച്ചുമതലയുമാണ് പുതിയ ഉത്തരവ്
പ്രകാരം നല്‍കിയിരിക്കുന്നത്.

15-മാസത്തിലധികമായി കുവൈറ്റിനെതിരേ അന്താരാഷ്ട്ര കായിക സംഘടനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുന്നതില്‍ പരാജയപ്പെട്ടെന്ന
മന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച മന്ത്രിയെ പാര്‍ലമെന്റില്‍ അംഗങ്ങള്‍ കുറ്റവിചാരണ നടത്തിയിരുന്നു.തുടര്‍ന്ന് മന്ത്രിക്കെതിരേ അവിശ്വാസ
പ്രമേയവും അവതരിപ്പിച്ചു. അവിശ്വാസ പ്രമേയം സംബന്ധിച്ച ചര്‍ച്ചകളും വോട്ടെടുപ്പും നാളെ നടക്കാനിരിക്കെയാണ് ഷേഖ് സല്‍മാന്‍ ഹുമുദ് അല്‍ സാബായുടെ രാജി. 50 അംഗ പാര്‍ലമെന്റില്‍ 31 അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്താങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി.